Breaking
രാജ്യത്തിൻ്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു ചടങ്ങുകൾ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കർ, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ 18 ന് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 64 ശതമാനം വോട്ടുനേടിയാണ് മുർമു രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ രാഷ്ട്രപതി, ഉയർന്ന പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. പ്രസിഡന്റാകുന്ന രണ്ടാമത്തെ വനിത, രാഷ്ട്രപതി പദവിലെതുന്ന ആദ്യത്തെ ഗോത്രവംശജ എന്നിങ്ങനെ പ്രത്യേകതകൾ കൂടിയുണ്ട് ഒഡീഷയിലെ മയൂർമഞ്ച് ജില്ലയിൽ റായിരംഗ്പുരി സ്വദേശിയായ മുർമുവിന്.