Breaking
ഒലിവുമല ദേശീയ ഉദ്യാനത്തിന്റെ ഭാഗമാക്കാൻ നീക്കം,അപലപിച്ച് ക്രൈസ്തവ സഭകൾ.
ജെറുസലേം: ക്രൈസ്തവർ പരിപാവനമായി കാണുന്ന ജെറുസലേമിലെ ഒലിവുമല ദേശീയ ഉദ്യാനത്തിന്റെ ഭാഗമാക്കാൻ ‘ദ ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി’ എടുത്ത തീരുമാനത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ക്രൈസ്തവ സഭകൾ. ദേശീയ ഉദ്യാനത്തിന്റെ ഭാഗമായാൽ സർക്കാരിന് കൂടുതൽ നിയന്ത്രണാധികാരങ്ങൾ ലഭിക്കും. നീക്കത്തെ വിമർശിച്ചുക്കൊണ്ട് വിശുദ്ധ നാട്ടിലെ ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ, ജെറുസലേമിലെ അർമേനിയൻ പാത്രിയർക്കീസ് നൂർഹൻ മനൂജിയൻ എന്നിവർ ഇസ്രായേലി പരിസ്ഥിതി മന്ത്രി താമാർ സാൻഡ്ബർഗിന് സംയുക്തമായി കത്തെഴുതി.
മലയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാനും, തീർത്ഥാടകർക്ക് പ്രവേശനം സാധ്യമാക്കാനും വലിയ പരിശ്രമമാണ് സഭകൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും, എന്നാൽ ഏതാനും വർഷങ്ങളായി ചില പ്രസ്ഥാനങ്ങൾ നഗരത്തിന്റെ യഹൂദ വിശ്വാസവുമായി ബന്ധമില്ലാത്ത ശേഷിപ്പുകൾ നശിപ്പിച്ചു കളയാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അവർ കത്തിൽ വിശദമാക്കി. ക്രൈസ്തവ സഭകൾ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ സാധിക്കാത്തത് മൂലം മലയുടെ വലിയൊരു ഭാഗം ദേശീയ ഉദ്യാനമാക്കാനുളള പദ്ധതിയുമായി ഇസ്രായേലി അധികൃതർ രംഗത്തുവന്നിരിക്കുകയാണ്.
ഇതിന് പിന്നിൽ ദേശീയതയിൽ ഊന്നി പ്രവർത്തിക്കുന്ന യഹൂദ സംഘടനകൾക്ക് പങ്കുണ്ടെന്നും ക്രൈസ്തവ സഭകൾ കരുതുന്നു. ഈ നയത്തെ വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് നേരേയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അവരുടെ അവകാശത്തിനു നേരെയുമുള്ള അതിക്രമമായാണ് ക്രൈസ്തവസഭകൾ വിശേഷിപ്പിച്ചത്. വിഷയത്തെപ്പറ്റി ജെറുസലേം മുൻസിപ്പാലിറ്റി മാർച്ച് രണ്ടാം തീയതി ചർച്ചചെയ്യും.
വിഷയവുമായി ബന്ധപ്പെട്ട എല്ലാ സഭകളുടെയും അഭിപ്രായങ്ങൾ കേൾക്കാതെ പദ്ധതി യാഥാർഥ്യമാക്കില്ലായെന്ന് ദ ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റിയുടെ വക്താവ് പറഞ്ഞെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.