Lifestyle
തകര്‍ച്ചയിലൂടെ അനുഗ്രഹത്തിലേക്ക്.സാക് പുന്നന്‍
തന്റെ ജീവനും ശക്തിയും അധികാരവും നമുക്ക് തരുവാന്‍ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ നിരന്തരം പരാജയപ്പെടുവാനും ഒടുവില്‍ തകര്‍ക്കപ്പെടുവാനും അവിടുന്ന് അനുവദിക്കുന്നത്.
ഇയ്യോബിന്റെ ചരിത്രത്തില്‍ അവന്റെ വസ്‌തുവകകളും കുഞ്ഞുങ്ങളും ആരോഗ്യവും നഷ്‌ടപ്പെടുത്തി ഏറ്റവും അടിത്തട്ടിലേക്ക് ദൈവം അവനെ കൊണ്ടുവന്നത് നാം കാണുന്നു. പ്രത്യേകാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവനു ഭാര്യയെയും ( അവള്‍ അവനെ നിരന്തരം അലട്ടികൊണ്ടിരുന്നു) മൂന്നു നല്ല കൂട്ടുകാരെയും (അവര്‍ അവനെ തെറ്റിദ്ധരിക്കയും വിമര്‍ശിക്കുകയും ചെയ്‌തു) നഷ്‌ടപ്പെട്ടു. അവന്റെ സ്‌നേഹിതന്മാര്‍ സ്വയം നീതിമാന്മാരായ പ്രസംഗകരെപ്പോലെയാണ് പെരുമാറിയത്. അവന്‍ നിലംപരിചായപ്പോള്‍ അവനെ പന്തു തട്ടുന്നതുപോലെ ഇട്ടുതട്ടുന്നതില്‍ അവര്‍ ആഹ്ലാദം കണ്ടെത്തി. അവര്‍ അവനെ തട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ ദൈവം തന്റെ കരുണയാല്‍ അതിന് ഒരന്തം വരുത്തി. ഈ സമ്മര്‍ദ്ധങ്ങളുടെ എല്ലാം നടുവില്‍ ഇയ്യോബ് നിരന്തരം തന്നെ നീതീകരിക്കുകയാണ് ചെയ്‌തത്. ഒടുവില്‍ ദൈവം അവനോടു സംസാരിച്ചപ്പോള്‍ അവന്‍ തന്റെ സ്വയം നീതീകരണത്തിലെ ജീര്‍ണതകണ്ടെത്തി അനുതപിച്ചു.
ഇയ്യോബ് നീതിമാനായ ഒരു മനുഷ്യനായിരുന്നു. അതുനല്ലതാണ് പക്ഷേ അവന്‍ തന്റെ നീതിയെക്കുറിച്ച് അഹംഭാവം ഉള്ളവനായിരുന്നു. അത് ചീത്തയായിരുന്നു. പക്ഷേ ദൈവം അവനോട് ഇടപെട്ടുകഴിഞ്ഞപ്പോള്‍ അവന്‍ തകര്‍ക്കപ്പെട്ട ഒരുവനായി. അവിടം മുതല്‍ അവന്‍ ദൈവത്തില്‍ മാത്രം പുകഴുവാന്‍ തുടങ്ങി. അങ്ങനെ ഇയ്യോബിനെക്കുറിച്ചുള്ള ദൈവീക ലക്ഷ്യം പൂര്‍ത്തിയായി.
ഇയ്യോബ് തകര്‍ക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ അവന്‍ എന്താണ് ദൈവത്തോട് പറഞ്ഞതെന്ന് ശ്രദ്ധിക്കുക. ഇതുവരെ ഞാന്‍ ഈ പ്രസംഗകരില്‍ നിന്നെല്ലാം അങ്ങയെക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാകട്ടെ ഞാന്‍ അങ്ങനെ മുഖാമുഖം കാണുന്നു.( ഇയ്യോബ്42:5) യാക്കോബിന്റെ പെനിയേലും അതുതന്നെ ആയിരുന്നല്ലോ. യാക്കോബും ദൈവത്തിന്റെ മുഖം കണ്ടു. എന്നാല്‍ അവന്റെ ജീവന്‍ സംരക്ഷിക്കപ്പെട്ടു. അതിന്റ ഫലം എന്തായിരുന്നു? അവന്‍ പൊടിയിലും ചാരത്തിലും കിടന്ന് അനുതപിച്ചു (ആറാം വാക്യം). നിരവധി പ്രസംഗങ്ങള്‍ കൊണ്ട് അവന്റെ സ്‌നേഹിതര്‍ക്കു ചെയ്‌തെടുക്കുവാന്‍ കഴിയാതിരുന്നതാണ്. എന്നാല്‍ തന്റെ ദയയെക്കുച്ചുള്ള വെളിപ്പാട് നല്‍കി ദൈവം ഇയ്യോബില്‍ അക്കാര്യം ഒരു നിമിഷംകൊണ്ടു ചെയ്‌തെടുത്തു. ദൈവത്തിന്റെ ദയയാണ് ഇയ്യോബിനെ തകര്‍ത്തതും അവനെ അനുതാപത്തിലേക്ക് നയിച്ചതും.
മീറ്റിംഗുകളില്‍ പ്രസംഗകരില്‍ നിന്നാണു നമ്മില്‍ മിക്കവരും ദൈവത്തെക്കുറിച്ചു കേള്‍ക്കുന്നത്. നമുക്കു വേണ്ടതു ദൈവത്തോട് ഒരു അഭിമുഖബന്ധമാണ്. അവിടെ നമ്മള്‍ അവിടുത്തെ ദയ കണ്ട് അതിനാല്‍ ഹൃദയം തകര്‍ന്നവരായിത്തീരുകയാണ് വേണ്ടത്.
ആരോഗ്യം, സമ്പത്ത് (അവിശ്വാസികള്‍ക്കും പ്രാര്‍ത്ഥന കൂടാതെപോലും ലഭിക്കുന്നതാണത്) വൈകാരികാനുഭൂതികള്‍ (അവയില്‍ പലതും വഴിതെറ്റിക്കുന്നതാണ്) എന്നിങ്ങനെയുള്ള നിലവാരം കുറഞ്ഞ അനുഗ്രഹങ്ങള്‍ ഇന്നു പല വിശ്വാസികളും അന്വേഷിക്കുന്നു. അതേസമയം അവരുടെ ജീവിതത്തെ അടിമുടി രൂപാന്തരപ്പെടുത്തുന്ന ഏറ്റവും വലിയ അനുഗ്രഹം- ദൈവത്തോട് ഒരു അഭിമുഖബന്ധം- അവര്‍ ആഗ്രഹിക്കുന്നില്ലെന്നത് പരിതാപകരമല്ലെ?
പത്രോസിനും ഇതാണു സംഭവിച്ചത്. അവന്‍ കര്‍ത്താവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞു കഴിഞ്ഞ് അവന്‍ അവിടുത്തെ മുഖം കണ്ടു. പത്രോസിനും അവന്റേതായ പെനിയേല്‍ ഉണ്ടായിരുന്നു. കര്‍ത്താവു പത്രോസിന്റെ നേരെ തിരിഞ്ഞ് അവനെ നോക്കി എന്നാണു നാം വായിക്കുന്നത്(ലൂക്കോസ് 22:61) ഇതു സംഭവിക്കുമെന്ന് ഞാന്‍ നിനക്കു മുന്നറിയിപ്പ് നല്‍കിയതല്ലേ? എന്നു ചോദിക്കുന്ന കുറ്റപ്പെടുത്തുന്ന ഒരു നോട്ടമായിരുന്നില്ല കര്‍ത്താവിന്റേത്. മറിച്ച് ഞാനിപ്പോഴും നിന്നെ സ്‌നേഹിക്കുന്നു – നീ ആയിരിക്കുന്ന അവസ്ഥയില്‍ എന്നിലുള്ള നിന്റെ വിശ്വാസം നഷ്‌ടപ്പെത്താതിരിക്കുക. ഞാനിതില്‍ നിന്നു നിന്നെ വിടുവിക്കും. എന്ന സന്ദേശം നല്‍കുന്ന ആര്‍ദ്രമായ നോട്ടമായിരുന്നു അത്. ഫലം എന്തായിരുന്നു? പത്രോസ് പുറത്തിറങ്ങി കയ്‌പോടെ കരഞ്ഞു.(62-ാം വാക്യം) യേശുവിന്റെ ദയാപൂര്‍വ്വമായ ആനോട്ടവും അവന്റെ മേല്‍ ചൊരിഞ്ഞ ക്ഷമയും ആ പരുക്കനായ മുക്കുവന്റെ ഹൃദയത്തെ തകര്‍ത്തുകളഞ്ഞു.
പഴയ ഉടമ്പടിയില്‍ ദൈവം ആരോഗ്യവും സമ്പത്തും ധാരാളം ഭൗതികാനുഗ്രഹങ്ങളും യിസ്രായേലിനു വാഗ്‌ദാനം ചെയ്‌തു. പക്ഷേ അതിലെല്ലാം മഹത്തായത് മറ്റൊരനുഗ്രഹമായിരുന്നു.(സംഖ്യാ6: 22-26) ല്‍ അതു രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ യിസ്രായേല്‍ മക്കളെ ഇങ്ങനെ അനുഗ്രഹിക്കാനാണ് അഹരോനോട് ദൈവം ആജ്ഞാപിക്കുന്നത്. യഹോവ തിരുമുഖം നിന്റെ മേല്‍ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ. യഹോവ തിരുമുഖം നിന്റെമേല്‍ ഉയര്‍ത്തി നിനക്കു സമാധാനം നല്‍കുമാറാകട്ടെ.
ആരോഗ്യം, സമ്പത്ത് (അവിശ്വാസികള്‍ക്കും പ്രാര്‍ത്ഥന കൂടാതെപോലും ലഭിക്കുന്നതാണത്) വൈകാരികാനുഭൂതികള്‍ (അവയില്‍ പലതും വഴിതെറ്റിക്കുന്നതാണ്) എന്നിങ്ങനെയുള്ള നിലവാരം കുറഞ്ഞ അനുഗ്രഹങ്ങള്‍ ഇന്നു പല വിശ്വാസികളും അന്വേഷിക്കുന്നു. അതേസമയം അവരുടെ ജീവിതത്തെ അടിമുടി രൂപാന്തരപ്പെടുത്തുന്ന ഏറ്റവും വലിയ അനുഗ്രഹം- ദൈവത്തോട് ഒരു അഭിമുഖബന്ധം- അവര്‍ ആഗ്രഹിക്കുന്നില്ലെന്നത് പരിതാപകരമല്ലെ?
നമ്മള്‍ സമ്പന്നരായില്ലെങ്കിലും സൗഖ്യം പ്രാപിച്ചില്ലെങ്കിലും നാം കര്‍ത്താവിന്റെ മുഖം കണ്ടാല്‍ അതു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റും.
ദൈവത്തെ കണ്ടപ്പോള്‍ ഇയ്യോബിന് ശരീരത്തില്‍ മുഴുവന്‍ വ്രണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ രോഗസൗഖ്യത്തിനായി അവന്‍ ദൈവത്തോട് അപേക്ഷിച്ചില്ല. അവന്‍ പറഞ്ഞു ഞാന്‍ ദൈവത്തിന്റെ മുഖം കണ്ടല്ലോ. അതു മതി ദൈവത്തില്‍ നിന്ന് ഒരു വചനവും വിവേചനവും പ്രാപിച്ചെന്ന് ഭാവിച്ച ആ മൂന്നു പ്രസംഗകരും ഇയ്യോബിനോട് പറഞ്ഞത് അവന്റെ ജീവിതത്തിലെ ഏതോ രഹസ്യപാപം മൂലം അവന്‍ പരീക്ഷിക്കപ്പെട്ടന്നാണ്. ഇന്നും കര്‍ത്താവ് ഇങ്ങനെ പറയുന്നു. എന്ന മുഖവുരയോടെ വ്യാജസന്ദേശങ്ങള്‍ നല്‍കുന്ന സ്വയം നിയമിച്ച പ്രവാചകന്മാര്‍ ദൈവജനത്തെ കുറ്റംവിധിയിലേക്കു തള്ളിവിടാറുണ്ട്. പക്ഷേ ദൈവം ആ മൂന്നു പ്രവാചകന്മാരെയും പോലെ ന്യായവിധിയുടെ ഭീഷണി ഇയ്യോബിനു നേരെ മുഴക്കിയില്ല.
ഇയ്യോബിനോടു ദൈവം അവന്റെ പരാജയങ്ങളെക്കുറിച്ചു പറയുകയോ സമ്മര്‍ദ്ദത്തിലായിരുന്നപ്പോള്‍ അവന്‍ ദൈവത്തെ സംബന്ധിച്ചു പറഞ്ഞ പരാതികളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയോ ചെയ്യുന്നില്ല. ദൈവം ഇയ്യോബിനോട് തന്റെ ദയ മാത്രം വെളിപ്പെടുത്തി- മനുഷ്യന്റെ ആസ്വാദനത്തിനായി സൃഷ്‌ടിച്ച മൃഗങ്ങളിലും പ്രകടമാക്കുന്ന അവിടുത്തെ ദയ. ദൈവത്തിന്റെ ദയയെക്കുറിച്ചുള്ള ആ വെളിപ്പാടാണ് ഇയ്യോബിനെ അനുതാപത്തിലേക്ക് നയിച്ചത്. പലരും ദൈവത്തിന്റെ ദയയെ മുതലെടുത്ത ശേഷം അതിനെ പഴിപറയാറുണ്ട്. എന്നാല്‍ ഇയ്യോബിനെ സംബന്ധിച്ച് അതവനെ അനുതാപത്തിലേക്കാണു നയിച്ചത്. കര്‍ത്താവ് തുടര്‍ന്ന് അവനെ നേരത്തെ ഉണ്ടായിരുന്നതില്‍ ഇരട്ടിയായി അനുഗ്രഹിച്ചു.
നമ്മെ തകര്‍ക്കുന്നതില്‍ അവിടുത്തെ അത്യന്തിക ലക്ഷ്യം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുക എന്നതാണ്- യാക്കോബ് 5:11 നമ്മള്‍ വായിക്കുന്നതുപോലെ. ഇയ്യോബിനെ സംബന്ധിച്ചു ദൈവത്തിന്റെ ഹൃദയത്തിലുള്ള ഉദ്ദേശ്യം അവന്റെ സ്വയനീതിയെയും നിഗളത്തെയും ഉടച്ച് അവനെ നുറുങ്ങപ്പെട്ട ഒരു മനുഷ്യനാക്കിത്തീര്‍ക്കുക എന്നതായിരുന്നു- അങ്ങനെയെങ്കില്‍ കര്‍ത്താവിന് അവനെ സമൃദ്ധിയായി അനുഗ്രഹിക്കുവാന്‍ കഴിയുമല്ലോ. ദൈവം നമുക്കു നല്‍കുന്ന ഭൗതികവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ക്കു പിന്നില്‍ നാം അവിടുത്തെ മുഖം കണ്ടില്ലെങ്കില്‍ ഈ ഭൗതികാനുഗ്രഹങ്ങള്‍ തന്നെ നമ്മെ ദൈവത്തില്‍ നിന്ന് അകറ്റിക്കളയും.
ഇന്ന് ഭൗതിക സമൃദ്ധികൊണ്ട് ദൈവത്തില്‍ നിന്ന് അകന്നുപോയ വിശ്വാസികള്‍ എത്ര! ഈ ലോകം വാഗ്‌ദാനം ചെയ്യുന്നതെല്ലാം ആഗ്രഹിക്കുന്നതില്‍ നിന്ന് കര്‍ത്താവിന്റെ മുഖത്തിന്റെ ദര്‍ശനം നമ്മെ വിടുവിക്കും.
എന്നെ കാട്ടുക അവിടുത്തെമുഖം – ഒരു മാത്രയെങ്കിലും
ദിവ്യസ്‌നേഹഭരിതമത്.
അപ്പോള്‍ ഞാന്‍ അങ്ങേസ്‌നേഹത്തിനപ്പുറം
മറ്റൊന്നും ചിന്തിക്കുകയോ സ്വപ്‌നം കാണുകയോ ഇല്ല.
അപ്പോള്‍ മങ്ങിയ എല്ലാ വെളിച്ചവും ഇരുളാകും
തരംതാണ എല്ലാ മഹത്വവും മങ്ങിടും
ഈ ലോക സൗന്ദര്യം മേലില്‍ തരിമ്പും
സുന്ദരമായ് തോന്നുകയുമില്ല.
പത്രോസ് കര്‍ത്താവിന്റെ മുഖദര്‍ശനത്തിനു മുമ്പില്‍ കയ്‌പോടെ കരഞ്ഞു. അവസാനം അവിടെ പത്രോസ് ഹൃദയത്തകര്‍ച്ചയിലായി എന്നു നാം കരുതും. പക്ഷേ ഇല്ല. അവന്‍ തന്റെ പെനിയേലിനു തയ്യാറാകുന്നതിന് മുമ്പ് കര്‍ത്താവിന് അവനെ പരാജയത്തിന്റെ ഒരു അനുഭവത്തിലേക്ക് കൂടി നയിക്കേണ്ടതുണ്ടായിരുന്നു.
പത്രോസ് തന്റെ സഹ അപ്പോസ്‌തലന്മാരോട് ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു എന്നു പറഞ്ഞതായി യോഹന്നാന്‍ 21:3 ല്‍ നാം വായിക്കുന്നു. ആ വൈകുന്നേരം വെറുതെ ഒന്ന് മീന്‍ പിടിക്കാന്‍ പോകുന്നു എന്നല്ല അവന്‍ അര്‍ത്ഥമാക്കിയത്. അപ്പോസ്‌തലന്റെ ജോലി- അതില്‍ താന്‍ പരാജയമായിരുന്നതിനാല്‍ ഉപേക്ഷിച്ച് സ്ഥിരമായിമീന്‍ പിടിത്തത്തിന് പോകുന്നു എന്നാണ് അവന്‍ അര്‍ത്ഥമാക്കിയത്.
ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ത്താവ് അവനെ വിളിച്ചപ്പോള്‍ മീന്‍പിടിത്തം ഉപേക്ഷിച്ചവനാണ് പത്രോസ്. അവന്‍ അന്ന് എല്ലാം ഉപേക്ഷിച്ച് അവന് ആകാവുന്നിടത്തോളം ആത്മാര്‍ത്ഥമായി കര്‍ത്താവിനെ അനുഗമിക്കാന്‍ ഇറങ്ങിത്തിരിച്ചതാണ്. പക്ഷേ അവന്‍ തോറ്റുപോയി ഒരു അപ്പോസ്‌തലനായിരിക്കുന്ന പരിപാടി തനിക്കു പറ്റിയതല്ലെന്ന തോന്നലില്‍ അവന്‍ എത്തിച്ചേര്‍ന്നു. പ്രസംഗിച്ചിട്ടുള്ളതില്‍ ഏറ്റവും അത്ഭുതകരമായ സന്ദേശങ്ങള്‍ ജീവിച്ചിട്ടുള്ള ഏറ്റവും മഹാനായ പ്രസംഗകനില്‍ നിന്ന് മൂന്നര വര്‍ഷം കേട്ടശേഷവും അവന്‍ കര്‍ത്താവിനെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു. അതും ഒരിക്കലല്ല. മൂന്നുവട്ടം. അതോടെ ഒരു അപ്പോസ്‌തലനാകുന്നത് അവനു മതിയായി.
പക്ഷേ ഇപ്പോഴും പത്രോസിന് ഭംഗിയായി ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്- മീന്‍പിടിത്തം. ഒരു കുട്ടിയായിരിക്കുമ്പോള്‍ മുതലേ അവന്‍ ഈ തൊഴില്‍ ചെയ്‌തിട്ടുണ്ട്. ഇപ്പോള്‍ അതില്‍ അവന്‍ ഒരു വിദഗ്‌ദനാണ്. അതുകൊണ്ട് വീണ്ടും ഒരു മീന്‍ പിടിത്തക്കാരനാകാന്‍ അവന്‍ തീരുമാനിച്ചു. മറ്റു ചില അപ്പോസ്‌തലന്മാര്‍ക്കും അങ്ങനെതന്നെ തോന്നാന്‍ തുടങ്ങി. അവരും ആ ആവശ്യത്തിന്റെ മണിക്കൂറില്‍ കര്‍ത്താവിനെ ഉപേക്ഷിച്ച് ഓടിപ്പോയവരാണ്. അതുകൊണ്ട് അവരും മീന്‍പിടിത്തത്തിനു പോകുന്നു. കാരണം അപ്പോസ്‌തലന്മാരെന്ന നിലയില്‍ അവരും പരാജയപെട്ടവരാണ്.
നിങ്ങളുടെ അനുഭവവും അവരുടേതുപോലെയാകാം. ശക്തമായ സന്ദേശങ്ങള്‍ കേട്ട് നിങ്ങളും ഉണര്‍ത്തപ്പെട്ടിട്ടുണ്ടാകാം. ദൈവത്തിന്റെ വചനം കേട്ട് നിങ്ങളുടെ ഹൃദയം നിങ്ങളില്‍ തന്നെ കത്തിയിട്ടുണ്ടായിരിക്കാം. നിങ്ങള്‍ എല്ലാം ഉപേക്ഷിച്ച് സത്യസന്ധമായി കര്‍ത്താവിനെ പിന്‍പറ്റാന്‍ ശ്രമിച്ചവനാകാം. ശക്തമായ സന്ദേശങ്ങള്‍ കേട്ട് നിങ്ങള്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടാകാം പല പരാജയങ്ങള്‍ക്ക് ശേഷം നിങ്ങള്‍ ഒരു ഘട്ടത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകാം – ഇപ്രാശ്യം ഞാന്‍ യഥാര്‍ത്ഥമായി അതു ചെയ്യാന്‍ പോകുകയാണ് പക്ഷേ നിങ്ങള്‍ പിന്നെയും തോറ്റു. ഇന്നു നിങ്ങള്‍ പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നത് പരാജയങ്ങളുടെ കൂമ്പാരം മാത്രമാണ്. നിങ്ങളില്‍ ചിലര്‍ വളരെ നിരാശപ്പെട്ട് ഇന്ന് ഇങ്ങനെ ചിന്തിക്കുന്നുണ്ടാകാം. ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഞാനിത് ഉപേക്ഷിക്കുവാന്‍ പോകുകയാണ്. ഈ സുവിശേഷം മറ്റുള്ളവരെ സംബന്ധിച്ച് ഇതു നടപ്പാകുകയില്ല.ഞാനതിരുവിട്ടു പോയി. എനിക്കിതു സാധിക്കുകയില്ല.
ഇതുപോലെയാണോ നിങ്ങള്‍ക്കിന്നു തോന്നുന്നത്? ഇനി ശ്രമിക്കുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ലാത്തതു കൊണ്ട് മേലില്‍ ഇക്കാര്യം ശ്രമിക്കേണ്ടന്നാണോ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്? ലോകത്തിലേക്കു മടങ്ങിപ്പോയി അവിടുത്തെ നിരര്‍ത്ഥകമായ സുഖങ്ങള്‍ അന്വേഷിക്കാമെന്നാണോ നിങ്ങളുടെ തീരുമാനം? യേശു കര്‍ത്താവിന്റെ ഒരു ശിഷ്യനാണെന്ന് അവകാശപ്പെടുന്നതിനെക്കാള്‍ ഭേദം ക്രിസ്‌ത്യാനിയാണെന്ന അഭിനയം ഒക്കെ നിര്‍ത്തി വച്ച് തീര്‍ത്തും ഒരു ലോകനമുഷ്യനായി ജീവിക്കുന്നതാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ തോന്നുന്നുവോ?
മീന്‍പിടിത്തത്തിനു പോകാമെന്നു തീരുമാനിച്ചപ്പോള്‍ അപ്പോസ്‌തലന്മാര്‍ക്ക് ഈ നിലയിലാണു തോന്നിയത്. ആട്ടെ പൊയ്‌ക്കോളൂ. മീന്‍ പിടിത്തത്തില്‍ വിജയിക്കാമോ എന്നു പരീക്ഷിച്ചുകൊള്ളൂ എന്നു പറഞ്ഞ് കര്‍ത്താവ് അവരെ അതിനു പോകാന്‍ അനുവദിക്കുകയും ചെയ്‌തു. അങ്ങനെ പത്രോസും കൂട്ടരും രാത്രി മുഴുവന്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചു പക്ഷേ അവര്‍ ദയനീയമായി പരാജയപ്പെട്ടു. അത്തരം ഒരു കാളരാത്രി അവര്‍ ജീവിതത്തില്‍ മുന്‍പ് അനുഭവിച്ചിട്ടുണ്ടാവുകയില്ല.