Openion
ഇസ്രായേലും ഹാമാസും: യഥാര്‍ത്ഥ സത്യങ്ങള്‍

ഇസ്രായേലും ഹാമാസും തമ്മില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്ര സംഭവങ്ങള്‍ വിവരിച്ച് ദീപിക ദിനപത്രത്തില്‍ വന്ന ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന യഹൂദര്‍ക്ക് അവരുടെ പിതൃദേശത്ത് ജീവിക്കുവാനുള്ള അവകാശംപോലെ തന്നെ പവിത്രമാണ് പലസ്‌തീനികളുടെ അവകാശമെന്നും എന്നാല്‍ ഗാസയിലെ മുന്നൂറിലധികം സ്‌കൂളുകളില്‍ പ്രധാന പാഠ്യവിഷയം ഇരവാദമാണെന്നും ഇസ്രായേലിലേയും യഹൂദരേയും തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളുടേയും മൂലകാരണമായി അവതരിപ്പിക്കുക, രക്തച്ചൊരിച്ചിലിലൂടെ ഇസ്രായേലിനെ തകര്‍ക്കണമെന്നു പഠിപ്പിക്കുക തുടങ്ങിയവയിലൂടെ രക്തസാക്ഷിത്വമാണ് ഏറ്റവും അഭികാമ്യം എന്ന മനോനിലയിലേക്ക് കുട്ടികളെ എത്തിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്ക് നയിച്ചുകൊണ്ട് ഇസ്രായേലും പലസ്‌തീനിന്റെ ഭാഗമായ ഗാസാ തീരവും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളായികൊണ്ടിരിക്കയാണ്. ഇസ്രായേലും പലസ്‌തീനികളും തമ്മില്‍ മണ്ണിനു വേണ്ടിയുള്ള തര്‍ക്കം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഇസ്രായേല്‍ ജനതയും ഫിലിസ്‌ത്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ബൈബിള്‍ പഴയ നിയമത്തില്‍ തന്നെ പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ 1948 ല്‍ ഇസ്രായേല്‍ എന്ന ആധുനിക രാഷ്‌ട്രത്തിന്റെ ആവിര്‍ഭാവത്തോടെ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്‌തിയാകും എന്നു വിചാരിച്ചവര്‍ക്ക് തെറ്റി. ഇസ്രായേലും പലസ്‌തീനും ഇരുപക്ഷത്തുമായി നിന്നുകൊണ്ടുള്ള രക്ത രൂഷിത സംഘട്ടനങ്ങള്‍ എത്രയോ നടന്നു. ഇരുവശത്തും കനത്ത ജീവഹാനിയും നാശനഷ്‌ങ്ങളും ഉണ്ടായി. സമാധാനത്തിനുള്ള അവസരങ്ങള്‍ എത്രയോ പാഴായി.
ഇസ്രായേല്‍ എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാതെ നിര്‍വാഹമില്ലെന്ന തിരിച്ചറിവ് ആദ്യമുണ്ടായത് അറബ് സഖ്യത്തിന് നേതൃത്വം കൊടുത്ത ഈജിപ്‌തിനാണ്. തുടര്‍ന്ന് മറ്റു പല അറബ് രാജ്യങ്ങള്‍ക്കും ഈ തിരിച്ചറിവുണ്ടായി. ജോര്‍ദ്ദാനും, തുര്‍ക്കിയും,യുഎഇമൊക്കെ ഇസ്രായേലിനെ അംഗീകരിച്ചിട്ടുണ്ട്. സമ്പത്തിക, സാങ്കേതിക,കാര്‍ഷിക,ശാസ്‌ത്രീയ മേഖലകളില്‍ ഈ രാജ്യങ്ങളെല്ലാം ഇസ്രായേലുമായി സഹകരിക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന യഹൂദര്‍ക്ക് അവരുടെ പിതൃദേശത്ത് ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് പലസ്‌തീനികളുടെ അവകാശവും.ചരിത്രപരമായ കാരണങ്ങള്‍കൊണ്ട് ഇരു ജനതകളും തമ്മിലുണ്ടായ ശത്രുത ശാശ്വതീകരിക്കേണ്ട ആവശ്യമില്ല. ഇസ്രായേലില്‍ ജീവിക്കുന്ന അറബ് വംശജര്‍ തന്നെയാണ് ഇത്തരമൊരു സഹവര്‍ത്തിത്വം സാധ്യമാണെന്നതിന്റെ തെളിവ്.
ഹമാസിന്റെ ഉത്ഭവം.
ഇസ്രായേലുമായി ഒരു സന്ധിയും പാടില്ല, ആ രാജ്യത്തെയും ജനതയേയും ഭൂമുഖത്ത് നിന്നും തുടച്ചു നീക്കണം എന്നു വിശ്വസിക്കുന്നവരാണ് പലസ്‌തീനികളില്‍ ഒരു വിഭാഗം. ഇസ്രായേലുമായി അനുരഞ്‌ജനം സാധ്യമല്ലെന്നു വിശ്വസിച്ച് ആ രാജ്യത്തെ തകര്‍ക്കാന്‍ ദൃഢനിശ്ചയം ചെയ്‌തവരായിരുന്നു പലസ്‌തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ സംഘാടകരും, നേതാക്കളും. എന്നാല്‍ യാസര്‍ അറഫാത്തിന്റെ യഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനം പലസ്‌തീന്‍ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷ നല്‍കി. ഇസ്രായേലിന് ഒരു രാഷ്‌ട്രമായി നിലനില്‍ക്കാനുള്ള അവകാശം പി എല്‍ഒ 1988 ല്‍ അംഗീകരിച്ചത് വലിയൊരു കാല്‍വെയ്‌പായിരുന്നു.
എന്നാല്‍ തീവ്ര ഇസ്ലാമിക സ്വഭാവമുള്ള മുസ്ലീം ബ്രദര്‍ഹുഡിന്റെ കുടക്കീഴില്‍ 1970 കളില്‍ തന്നെ പലസ്‌തീനിയന്‍ മുസ്ലീമുകളില്‍ ഒരു ചെറിയ വിഭാഗം സംഘടിച്ചു തുടങ്ങിയിരുന്നു. ഇസ്രായേലിനെതിരെ 1987 ല്‍ ആരംഭിച്ച ഇന്റിഫദാ അവര്‍ക്ക് പുതിയൊരു സംഘടന കെട്ടിപ്പെടുക്കുവാനുള്ള അവസരമായി. അങ്ങനെ അതേ വര്‍ഷം ഹമാസ്(തീക്ഷണത) സ്ഥാപിതമായി. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്നര്‍ത്ഥം വരുന്ന അറബി സംയുക്തത്തിന്റെ ചുരുക്കെഴുത്താണ് ഹമാസ്.
1988 ലെ നയരേഖയില്‍ ഹമാസ് വ്യക്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. പലസ്‌തീന്‍ ഇസ്ലാമിക മാതൃഭൂമിയാണെന്നും അമുസ്ലീമുകള്‍ക്ക് അത് അടിയറ വെക്കാന്‍ പാടില്ലെന്നും ഇസ്രായേലിനെതിരെ ജിഹാദ് നടത്തി അതിനെ മോചിപ്പിക്കേണ്ടത് പലസ്‌തീനിലെ മുസ്ലീങ്ങളുടെ ചുമതലയാണെന്നും ഹമാസ് വിശ്വസിക്കുന്നു.പലസ്‌തീനിയന്‍ ജനതയില്‍ ക്രൈസ്‌തവരും നാടോടികളും സമരിയാക്കാരുമൊക്കെ ഉള്‍പ്പെടുമെങ്കിലും അവരുടെ പ്രാതിനിധ്യം ഹമാസില്‍ ഇല്ല, ഒട്ടൊക്കെ മതേതരസ്വഭാവം പുലര്‍ത്തിയിരുന്ന പിഎല്‍ഒയുടെ ജനപിന്തുണയും ഹമാസിനില്ല എന്നതാണ് വാസ്‌തവം.
ഇസ്രായേലും ഹമാസും തമ്മില്‍ സംഘട്ടനങ്ങള്‍ ആരംഭിക്കുവാന്‍ അധികം വൈകിയില്ല.ഇസ്രായേല്‍ പൗരന്മാരെയും സൈനീകരേയും ലക്ഷ്യംവെച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ പതിവായതോടെ 1989 ല്‍ ഇസ്രായേല്‍ ഹമാസിന്റെ സ്ഥാപകനായ ഷൈക്ക് അഹമ്മദ് യാസീനെ അറസ്റ്റ് ചെയ്‌തു. അമ്മാനില്‍ നിന്ന് ഹമാസിനെ 1999 ല്‍ പുറത്താക്കുകയും ചെയ്‌തു. പലസ്‌തീനിയര്‍ അധിവസിക്കുന്ന വെസ്റ്റ് ബാങ്കിലും ഗാസയിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അമ്മാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു കാരണം. 2001 മുതല്‍ ഡമാസ്‌കസിലും 2012 മുതല്‍ ദോഹയിലുമാണ് ഹമാസിന്റെ അന്തര്‍ദേശീയ ഓഫീസ് പ്രവര്‍ത്തിച്ചത്.
പലസ്‌തീന്‍ ജനതയ്‌ക്ക് സ്വയംഭരണം നല്‍കുന്നതിന് വേണ്ടി പലസ്‌തീനിയന്‍ നാഷണല്‍ അതോറിറ്റി 1994 ല്‍ സ്ഥാപിതമായി. 2006 ലെ തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിക്കുകയും ഇസ്‌മായില്‍ ഹനിയേ പ്രധാനമന്ത്രി ആകുകയും ചെയ്‌തു. എന്നാല്‍ ഹമാസും ഫത്താ പാര്‍ട്ടിയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭരണകൂടം തകര്‍ന്നു. 2007 ല്‍ ഹമാസ് ഗാസയുടെ നിയന്ത്രണാധികാരം പിടിച്ചെടുത്തതോടെ പലസ്‌തീന് രണ്ടു ഭരണകൂടങ്ങളാണ് ഇപ്പോഴുള്ളത്. ഫത്താ പാര്‍ട്ടി ഭരിക്കുന്ന വെസ്റ്റ് ബാങ്കും ഹമാസിന്റെ ഭരണത്തിലുള്ള ഗാസയും.
സംഘര്‍ഷങ്ങള്‍
ഇസ്രായേലിനെ തകര്‍ക്കുക ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യമായത്‌കൊണ്ട് ആ ലക്ഷ്യപ്രാപ്‌തിക്കായി ഏതു മാര്‍ഗവും സ്വീകരിക്കുവാന്‍ ഹമാസ് സദാ സന്നദ്ധമാണ്. ഇസ്രായേലുമായി ഉണ്ടായിട്ടുള്ള യുദ്ധങ്ങളെല്ലാം തുടങ്ങിയത് ഇസ്രായേലിന്റെ ശത്രുക്കളാണ്. സ്വന്തം പൗരജനങ്ങളുടെ ജീവനും മുതലും ഒപ്പം രാജ്യത്തിന്റെ അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുക ചുമതലയായി കരുതുന്ന ഒരു രാജ്യം ചെയ്യുന്നത് മാത്രമാണ് ഇസ്രായേലും ചെയ്യുന്നത്. ഇസ്രായേലിനെ അധിനിവേശ ശക്തിയായി മാത്രം കാണുന്ന ഹമാസിന് സ്വന്തം ജനതയുടെ സുരക്ഷിതത്വവും പുരോഗതിയുമല്ല പ്രധാനം. ഇസ്രായേലിന്റെ നാശമാണ്. തീവ്രവാദത്താല്‍ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനം സമാധാനം കൊണ്ടുവരുമെന്ന് കരുതാന്‍ വയ്യ.
മെയ് 7 നാണ് ഹമാസും ഇസ്രായേലും തമ്മിലുള്ള ഇപ്പോഴത്തെ സംഘട്ടനം ആരംഭിച്ചത്. ഇസ്രായേലിലെ സൈനീകര്‍ ജറുസലേം ഓള്‍ഡ് സിറ്റിയിലെ ഹാരാം എഷ്‌ഷരീഫ് എന്നറിയപ്പെടുന്ന ടെമ്പിള്‍ മൗണ്ടിലെ അല്‍ അക്‌സ മോസ്‌കില്‍ പ്രവേശിക്കുകയും അവിടെ തമ്പടിച്ചിരുന്ന ഭീകരരെ തുരത്തുകയും ചെയ്‌തു. അടുത്ത ദിവസം നടക്കേണ്ടിയിരുന്ന യഹൂദരുടെ വിജയദിനാഘോഷത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരായിരുന്നു ഇവരെന്നാണ് ഇസ്രായേലിന്റെ ആരോപണം. 300 ലേറെ പലസ്‌തീനികള്‍ക്ക് അന്നു പരിക്കേറ്റു. പ്രതികാരമായി ഗാസയില്‍ നിന്ന് ഹമാസ് റോക്കറ്റുകള്‍ തൊടുത്തുവിടാന്‍ തുടങ്ങി. 2 ഇസ്രായേലികള്‍ മരണപ്പെടുകയും കുറേപ്പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്‌തു. ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു.
എല്ലാ വര്‍ഷവും റംസാന്‍ മാസത്തില്‍ ഹമാസും ഇസ്രായേലുമായി സംഘട്ടനങ്ങള്‍ പതിവാണ്. ഇക്കൊല്ലം മറ്റൊരു കാരണവുമായി. ഓള്‍ഡ് സിറ്റിയില്‍ നിന്ന് പലസ്‌തീനികള്‍ അല്‍ അഖ്‌സ മോസ്‌കിലേക്ക് പോകുന്ന പ്രധാന കവാടമാണ് ഡമാസ്‌കസ് ഗേറ്റ്. അവിടെ ആളുകള്‍ കൂട്ടംകൂടുന്നത് തടഞ്ഞുകൊണ്ട് ഇസ്രായേല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.മാത്രമല്ല, അല്‍ അക്‌സ മോസ്‌കിലും പരിസരത്തുമായി പതിനായിരത്തിലേറെ പേര്‍ പ്രാര്‍ത്ഥനയ്‌ക്കായി എത്തിച്ചേരാന്‍ പാടില്ലയെന്നും നിര്‍ദേശിച്ചു. എന്നാല്‍ പലസ്‌തീനികളുടെ പ്രതിഷേധം മൂലം ബാരിക്കേഡുകള്‍ മാറ്റേണ്ടി വന്നു. പക്ഷെ മോസ്‌കില്‍ നടത്തിയ റെയ്‌ഡ് പലസ്‌തീനികളെ പ്രകോപിപ്പിച്ചു. അവിടെനിന്നു സ്‌ഫോടക വസ്‌തുക്കളും എറിയാനുള്ള വന്‍കല്‍ശേഖരവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.



-
Breaking11 months ago
സുവിശേഷകന് ക്രൂരമർദ്ദനം
-
Breaking12 months ago
News 18 ഖേദം പ്രകടിപ്പിച്ചു.
-
World News11 months ago
പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാർ.
-
Top News11 months ago
പുനലൂർ സെൻ്റർ വുമൺസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം
-
Top News10 months ago
അടിയന്തിര പ്രാർത്ഥനയ്ക്ക്
-
Top News11 months ago
എ.ജി. റിവൈവൽ പ്രയറിൽമിഷൻ ചലഞ്ച് ഹിന്ദി – മലയാളംആഗസ്റ്റ് 1 മുതൽ 3 വരെ
-
Top News12 months ago
വൈപിഇ നേതൃ സമ്മേളനം.
-
Top News11 months ago
64- ) മത് ഐ.പി.സി കൊട്ടാരക്കര മേഖല കൺവൻഷൻ സബ് കമ്മറ്റി രൂപീകരിച്ചു.