Editor's Picks
പശുത്തൊട്ടിയിലെ അത്ഭുത മന്ത്രി

പേർ വഴി ചാർത്തുവാനായി ബേത്ളഹേമിൽ എത്തിയ ജനസഞ്ചയം വഴിയമ്പലങ്ങളും മറ്റും ആദ്യമേ കരസ്ഥമാക്കി.പൂർണ ഗർഭിണിയായ മറിയയുമായി യോസേഫ് മുട്ടിയ വാതിലുകളൊക്കെ അവരുടെ മുമ്പിൽ അടഞ്ഞു. “വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ”(ലൂക്കൊ.2:7) എന്നത് അവർ അവിടെ സ്ഥലം അന്വേഷിച്ചു എന്നതിന് തെളിവാണ്. വഴിയമ്പലം ‘ബുക്ക്’ ചെയ്യുന്നതിനുള്ള വകയൊക്കെ അവരുടെ കൈവശം ഉണ്ടായിരുന്നു കാണും. എന്നാൽ അത് നടന്നില്ല. നിവൃത്തികേടു കൊണ്ട് യേശു ദരിദ്രനായതല്ല. ലോകരക്ഷകനെ ദരിദ്രനായി ജനിപ്പിക്കുക എന്നത് ദൈവ നിർണയം ആയിരുന്നു. ദൈവമായിരുന്നവൻ അത് തിരഞ്ഞെടുത്തതാണ്. “യേശുവിനെ പശുത്തൊട്ടിയിൽ കിടത്തി” (2:7) എന്നാണ്. ജനനം അവിടെ ആകണമെന്നില്ല. ഒരു പക്ഷേ വഴിത്തലയ്ക്കൽ ആകാം. “മനുഷ്യപുത്രന് തല ചായിപ്പാൻ സ്ഥലം ഇല്ല” (ലൂക്കൊ. 9:58) എന്നത് യേശുവിന്റെ ജനനം മുതൽ ശരിയായിരുന്നു.സമൂഹത്തിൽ ഏറ്റവും താഴേക്കിടയിലുള്ളവരോടു താദാത്മ്യം പ്രാപിക്കുന്ന ജനനമായിരുന്നു യേശുവിന്റേത്. വീടോ, ഉറങ്ങാൻ ഒരു സുരക്ഷിത താവളമോ ഇല്ലാതെ വഴിവക്കിൽ അഭയം കണ്ടെത്തുന്ന നൂറു കണക്കിന് ആളുകൾ നമ്മുടെ ദേശത്തുണ്ട്. ആരും സഹായത്തിന് ഇല്ലാത്ത അവരെപ്പോലും യേശു സ്നേഹിക്കുന്നു എന്നതിനു തെളിവാണ് സംരക്ഷണത്തിന്റെ ഒരു മതിലും ഇല്ലാത്തിടത്ത് യേശു ജനിച്ചത്. ക്രിസ്ത്യാനിത്വം കെട്ടിപ്പടുത്തത് സമ്പത്തിലും സൗഭാഗ്യങ്ങളിലുമല്ല, ത്യാഗമാണിതിന്റെ അടിത്തറ. മണിമാളികകളും സൗധങ്ങളും പണിതുയർത്തുന്നതല്ല യേശുവിന്റെ ജീവിതത്തോട് താദാത്മ്യപ്പെടുന്നതാണ് സമ്പന്നത.കിട്ടിയ കീറ്റത്തുണിയിൽ പൊതിഞ്ഞ് മറിയ ലോകരക്ഷകനെ തന്നോട് ചേർത്തു കിടത്തി. “നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു…. അവന് അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും”( യെശ.9:6) എന്ന് ഈ ശിശുവിനെക്കുറിച്ചല്ലേ അരുളപ്പാടുണ്ടായത്?. “അവന്റെ രാജ്യത്തിന് അവസാനം ഉണ്ടായിരിക്കില്ല”( ലൂക്കൊ.1:33 )എന്ന് ഈ ശിശുവിനെക്കുറിച്ചല്ലേ ദൂതവാണി ഉണ്ടായത്?അതേ, ദൈവരൂപത്തിൽ ഇരുന്നവൻ ദാസരൂപം എടുത്ത് വേഷത്തിൽ മനുഷ്യനായി ഒരു ശിശുവായി ജനിച്ചു, നമ്മെ രക്ഷിക്കുവാൻ. കണ്ണുകൾ നിറയാതെ അത് ഓർക്കാൻ ആർക്കാണ് കഴിയുക?ലോകോത്തര സാഹിത്യകാരന്മാർക്ക് പോലും ഈ ജനനത്തെ അതിന്റെ മുഴുസത്തയും ഉൾക്കൊണ്ട് വിശദീകരിക്കാനാവില്ല.”വസ്ത്രം ധരിക്കുമ്പോലെ പ്രകാശത്തെ ധരിക്കുന്നവൻ”(സങ്കീ.104:2) ശീലകളിൽ പൊതിയപ്പെട്ടവനായി കിടക്കുന്നു. കൊട്ടാരസമാന സൗകര്യങ്ങളേക്കാൾ മനുഷ്യഹൃദയങ്ങളിൽ ജനിക്കാൻ ആയിരുന്നു ആ രാജാവിന് ഇഷ്ടം.ലോകത്തിലെ ഏറ്റവും ധന്യനിമിഷമാണ് യേശുവിന്റെ ജനനം. കാലത്തെയും സമയത്തെയും സൃഷ്ടിച്ച കാലാതീതൻ കാലത്തിലേക്ക് പിറന്നു വീഴുന്നു. ദൈവമായിരുന്നവൻ മനുഷ്യനായി പിറക്കുന്നു. പരിധിയില്ലാതെ നിത്യതയിൽ ജീവിച്ചവൻ പരിധിയും പരിമിതിയുമുള്ള കാലത്തിലേക്ക് പ്രവേശിക്കുന്നു. പക്ഷേ ആ രാജാധിരാജന്റെ വരവ് ആഘോഷിക്കാൻ കാഹളവും കുഴലൂത്തുമില്ല.സുരക്ഷിതമായ ഒരു സ്ഥാനം ഒരുക്കുവാൻ കഴിയാതെ ലോകം അതിന്റെ നിസ്സഹായത വെളിവാക്കി. ബന്ധുക്കളോ ചാർച്ചക്കാരോ ഇല്ല.ജോസഫും മറിയയും ആ സ്വകാര്യ സന്തോഷവും ദുഃഖവും പങ്കിടുന്നു. എന്നാൽ ലോകം ഉടയാട പോലും കൊടുക്കാത്തവന്റെ ജനനത്തിങ്കൽ സ്വർഗ്ഗം സന്തോഷിക്കുന്നു.ദൂതസഞ്ചയം സംഗീത ധാരകൾ പൊഴിക്കുന്നു; “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം….”ഓരോ രാജ്യവും തങ്ങളുടെ രാജ്യത്തിന്റെ നിയമങ്ങൾക്കും ഭരണാധികാരികൾക്കും എതിരെ പ്രവർത്തിക്കുന്ന ശത്രു രാജ്യങ്ങൾക്കെതിരെ യുദ്ധപ്രഖ്യാപനമാണ് നടത്തുക. എന്നാൽ ദൈവത്തോട് ശത്രുത്വം പ്രഖ്യാപിച്ച് ദൈവത്തിനെതിരെ പുറം തിരിഞ്ഞു നടന്ന മനുഷ്യനെതിരെ ദൈവം യുദ്ധപ്രഖ്യാപനമല്ല, സമാധാനം ഘോഷിക്കുകയാണ്;”ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം”.ദൈവത്തിൽ നിന്ന് അകന്നു കഴിഞ്ഞ മനുഷ്യൻ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തിങ്കലേക്ക് അടുത്തു വരുമ്പോഴാണ് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നത്. യേശുക്രിസ്തു തന്നേ നമ്മുടെ സമാധാനം(എഫെ. 2:14 ).അന്ന് ആ പ്രദേശത്ത് ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽ കാത്ത് വെളിയിൽ പാർത്തിരുന്നു (ലൂക്കൊ.2:8). ആകാശസൗന്ദര്യവും വീക്ഷിച്ച് നക്ഷത്രങ്ങൾ ചിമ്മുന്നതിന്റെ സന്തോഷവും പങ്കിട്ട് കിടന്ന ആ ഇടയന്മാർക്ക് അപ്രതീക്ഷിതമായിരുന്നു ദൂതന്റെ പ്രത്യക്ഷപ്പെടൽ. സ്വപ്നങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ഇടയന്മാർ. അവരുടെ ജീവിതത്തിന് നിറങ്ങളോ ആഘോഷങ്ങളോ ഇല്ല. പകരം കുറെ മുഷിഞ്ഞ ഗന്ധം മാത്രം. ലോകം അപ്രസക്തരെന്ന് കരുതുന്നവർ. എന്നാൽ ആടുകളുടെ വലിയ ഇടയനായ (എബ്രാ. 13:20) ഇടയശ്രേഷ്ഠന്റെ (1പത്രൊ.5:4) ജനനം ആട്ടിടയരോട് അറിയിച്ചത് തീർത്തും ദൈവ നീതിയായി. യേശുവിനെ കണ്ട ഇടയന്മാർ നല്ല ഇടയന്റെ സന്ദേശവാഹകരായി.ദൂതൻ ഇടയന്മാർക്ക് പ്രത്യക്ഷനായപ്പോൾ അവരെ ചുറ്റി മിന്നിയ തേജസ്സ് (ലൂക്കൊ.2:8-9) യേശുവിന്റെ തലയ്ക്കു ചുറ്റും പ്രകാശിച്ചിരുന്നെങ്കിൽ ജനക്കൂട്ടം മുഴുവനും വിശേഷ ശിശുവിനെ കാണാൻ അവിടെത്തുമായിരുന്നു. ചിത്രങ്ങളിൽ കാണുന്നതുപോലെ യേശുവിന്റെ തലയ്ക്കു ചുറ്റും തേജോവലയം (aura) ഇല്ലായിരുന്നു. അവിടുത്തെ അനുഭവിച്ചറിഞ്ഞ നാം മറ്റുള്ളവരോട് പറഞ്ഞറിയിക്കുക എന്നതാണ് ദൈവേഷ്ടം.അതിനായി സുഖശീതളിമയുടെ കൂട് വിട്ട് ഗ്രാമങ്ങളിലേക്ക് നമുക്ക് ഇറങ്ങാം. വഴിവക്കിലെ ചിലരുടെ മുഖത്തെങ്കിലും ഒരു പുഞ്ചിരി വിടർത്താൻ നമുക്ക് കഴിയില്ലേ?. സ്വർഗ്ഗത്തിലും സ്വർഗ്ഗാധി സ്വർഗ്ഗത്തിലും അടങ്ങാത്തവൻ ഒരു ദരിദ്രനായി പശുത്തൊട്ടിയിൽ കിടന്നില്ലേ?. വലിയ സൗകര്യങ്ങൾക്കു വേണ്ടിയും ഉന്നത പദവികൾക്കായും ഓടുന്ന ആധുനിക ശിഷ്യർ ഈപശുത്തൊട്ടിയിൽ കയറി വലിപ്പം വിട്ട് ഇറങ്ങി വന്നവനെ ഒരല്പം ധ്യാനിക്കുന്നത് നല്ലതാണ്. സുരക്ഷയുടെയും സൗകര്യങ്ങളുടെയും മണിമേടകൾ ഉപേക്ഷിക്കാനുള്ള ആഹ്വാനവും യേശുവിന്റെ ജനനത്തിൽ ഉണ്ടെന്ന് നാം മറക്കരുത്.
ബിജു പി. സാമുവൽ, ഒയാസിസ് മിനിസ്ടീസ്, പശ്ചിമ ബംഗാൾ. #08016306857.
Editor's Picks
പറയാതിനി വയ്യ: പെരുകുന്ന കേസും തളരുന്ന സഭയും

വിശ്വാസമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ആത്മീക പാതയിൽ അടിയുറച്ച് നിന്ന് മലയാളി മണ്ണിൽ ഉയിർ കൊണ്ട് ഉലകമെമ്പാടും പടർന്ന് പന്തലിച്ച പെന്തക്കോസ്ത് മഹാ പ്രസ്ഥാനം കേസുകളിൽ കുടുങ്ങി വലയുകയാണെന്ന സത്യം ഇനി മറച്ചു വച്ചിട്ട് കാര്യമൊന്നുമില്ല” കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി” ……. എന്ന മനോഭാവം വച്ചു പുലർത്തുന്നവർ പെരുകിയതാണ് ഈ ദുർസ്ഥിതിയ്ക്ക് കാരണം.
പദവിയ്ക്ക് വേണ്ടി മാത്രമുള്ളതായി സഭയെ കാണുന്നവർ വർദ്ധിച്ചു. ഭരണതലത്തിൽ പ്രവേശിച്ചാൽ സഭാ സമൂഹത്തിൻ്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം വോട്ടു കൊടുത്ത് അധികാരത്തിൽ കയറ്റിയ സാദാരണക്കാരുടെ മേൽ അധികാരത്തിൻ്റെ കാട്ടാളത്തം കാട്ടാൻ തുടങ്ങിയതോടു കൂടി ഈ കൂട്ടർക്ക് ലക്ഷ്യം തെറ്റി എന്ന് മനസിലാക്കാം
ധൈര്യമുണ്ടോ പാനില്ലാതെ ജയിക്കാൻ?
തിരഞ്ഞെടുപ്പിൽ പാനൽ തിരിഞ്ഞ് നടത്തുന്ന വോട്ടുപിടിത്തവും പ്രചരണവും ദൈവസഭയ്ക്ക് ഭൂഷണമല്ല എന്ന് എല്ലാവർക്കും അറിയാം. ഇന്ന് നടക്കുന്ന എല്ലാ പ്രശ്നത്തിൻ്റേയും മൂലകാരണം പാനൽ പ്ര.ക്രിയയാണ് ഒരുവനോ ഒരു സമിതിയോ പ്രവർത്തനത്തിലും ശുശ്രൂഷയിലും പരാജയപ്പെട്ടാലെ അവനെ / അവരെ താഴെയിറക്കി കസേരയിൽ തനിക്കോ തൻ്റെ പ്രിയപ്പെട്ടവർക്കോ കയറാൻ കഴിയൂ അതിനു വേണ്ടി നേരിടും അല്ലാതെയും നടത്തുന്ന യുദ്ധതന്ത്രങ്ങളുടെ പ്രതിഫലനമാണ് ഈ തകർച്ച
ഇനി പാനലും പാനൽ പ്രചരണവുമായി ഇറങ്ങി തിരിക്കുന്നവരെ നമ്മുടെ സഭയ്ക്കും നേതൃത്വത്തിലേക്കും വേണ്ട എന്ന് പ്രധാനമായും ശുശ്രൂഷകന്മാരും പിന്നെ വിശ്വാസികളും ഇനിയെങ്കിലും തീരുമാനിക്കാൻ തയ്യാറാകൂ……. സഭയെ രക്ഷിക്കൂ….
ആരാണ് ഇവിടെ തോൽക്കുന്നത്
യഥാർത്ഥത്തിൽ ഇവിടെ തോൽക്കുന്നത് ഭരണകർത്താക്കളല്ല ശുശ്രൂഷകന്മാരാണ് സ്വന്തമല്ലാത്ത ദേശത്ത് പാർത്ത് സഭാ ശുശ്രൂഷകന്മാർ ഇപ്പോൾ പെരുവഴിയിൽ ഇറങ്ങേണ്ടി വരുന്ന സ്ഥിതിയിലാണ്.അംബരചുംബിയായ മണിമന്ദിരങ്ങളിൽ താമസിച്ചും ആഡംബര വാഹനങ്ങളിൽ കറങ്ങിയും ഭരണം നടത്തുന്നവർക്ക് ഇവിടെ ഒന്നും നഷ്ടപ്പെടാനില്ല എന്ന വസ്തത ശുശ്രൂഷകന്മാർ മറക്കരുത്. ഇപ്പോൾ ശുശ്രൂഷകന്മാരുടെ സ്ഥലംമാറ്റം നടക്കണമെങ്കിൽ ആരുടെയെല്ലാം കാലു പിടിക്കണം കേസു കൊടുത്തവരുടെയോ? അതോ കേസു കൊടുപ്പിച്ചവരുടെയോ? അതുമല്ല ബഹുമാന്യ നേതാക്കന്മാരുടെയോ? വ്യക്തമായ ഒരു മറുപടി തമ്മിൽ കുറ്റം പറയാതെ പറയാൻ ഇപ്പോൾ ഇവിടെ ആരും ഇല്ല.
കവിയറ്റെടുത്ത് കസേര ഉറപ്പിക്കുന്നവർ
ശുശ്രൂഷകന്മാരുടെ സ്ഥലംമാറ്റം നടക്കുമോ ഇല്ലയോ എന്നത് ഉത്തമമില്ലാത്ത ചോദ്യമായി അവശേഷിക്കുമ്പോൾ സെൻ്റെർ കസേര കവിയറ്റടുത്ത് ഉറപ്പിക്കുന്നവരുടെ എണ്ണം പെരുകുന്നു. ലോകപ്രശസ്ത പ്രസംഗകൻ വരെ ആ പട്ടികയിലെത്തി ജാതീയ അധിക്ഷേപത്തിൽ ഒരു ചെറുവിരൽ പോലും അനക്കാതെ അടുത്ത അധികാര കസേരയ്ക്ക് വേണ്ടി പ്രമുഖരുടെ മറപറ്റി ഓടുന്ന സാധാരണക്കാരുടെ അപ്പോസ്തലൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അത്ര പ്രമുഖനല്ലാത്ത ഒരു നേതാവും കവിയറ്റെടുത്ത് കസേര സംരക്ഷിച്ചു. ലോക്കൽ സഭയുടെയും സാധാരണ ശുശ്രൂഷകരുടെയും സ്ഥിതി എങ്ങനെയോ എന്തോ? കാത്തിരുന്ന് കാണുക.
പാസ്റ്റർ ബോബൻ ക്ലീറ്റസ്
Editor's Picks
അഫ്ഗാനിലെ ആ ക്രൈസ്തവ കുടുംബത്തെ ഇറ്റലിയിലെത്തിച്ചു

വത്തിക്കാൻ സിറ്റി: താലിബാന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷപ്പെടാൻ ഫ്രാൻസിസ് മാർപാപ്പയോട് സഹായം തേടിയുള്ള അഫ്ഗാനിലെ ക്രൈസ്തവ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഇറ്റാലിയന്‍ സന്നദ്ധ സംഘടന കുടുംബത്തെ ഇറ്റലിയിലെത്തിച്ചതായി റിപ്പോര്‍ട്ട്. റോമിൽ ജീവിക്കുന്ന അലി എഹ്സാനി എന്ന ക്രൈസ്തവ വിശ്വാസിയാണ് കുടുംബത്തിന്റെ നിസ്സഹായവസ്ഥയും പാപ്പയുടെ സഹായം തേടിയുള്ള അഭ്യര്‍ത്ഥനയും അടക്കമുള്ള കാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്. ഇതേ തുടര്‍ന്നു ഇറ്റാലിയന്‍ സന്നദ്ധ സംഘടനയായ സാൻ മിഷേൽ ആർക്കഞ്ചലോ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന ‘ഫോണ്ടാസിയോൺ മീറ്റ് ഹ്യൂമൻ’ സംഘടനയാണ് കുടുംബത്തെ ഇറ്റലിയിലേക്ക് എത്തിച്ചിരിക്കുന്നത്.
അലി എഹ്സാനിയുടെ സഹായത്തോടെ, ഇറ്റാലിയൻ സർക്കാർ തങ്ങളുടെ പൗരന്മാർക്കും അഫ്ഗാൻ അഭയാർത്ഥികൾക്കുമുള്ള എയർലിഫ്റ്റില്‍ ക്രിസ്ത്യൻ കുടുംബത്തെ പ്രത്യേകം തെരഞ്ഞെടുത്താണ് ഒടുവില്‍ അഭയസ്ഥാനത്തെത്തിച്ചിരിക്കുന്നത്. 1989ൽ കാബൂളിൽ ജനിച്ച അലിയുടെ മാതാപിതാക്കളെ താലിബാൻ ഭീകരർ വധിച്ചതിനെ തുടർന്ന് സഹോദരനോടൊപ്പം അലി രക്ഷപ്പെടുകയായിരുന്നു. 2015ൽ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മാതൃരാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ സഹായിക്കുക എന്ന ദൗത്യവുമായി അലി മുന്നോട്ടുപോവുകയായിരുന്നു. അടുത്തകാലത്ത് പരിചയമുള്ള ഒരു അഫ്ഗാൻ പൗരനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ ക്ലേശം അനുഭവിക്കുന്ന ക്രൈസ്തവ കുടുംബത്തെപ്പറ്റി മനസ്സിലാക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്യുകയായിരിന്നു
- Breaking4 weeks ago
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യം
- Breaking6 months ago
പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വാക്കുകള വൈറലാകുന്നു
- Breaking6 months ago
പാസ്റ്റർ ഷിബു നെടുവേലിയുടെ മറുപടി
- Breaking5 months ago
ഡോ.പി.എസ്ഫിലിപ്പ് നിത്യതയിൽ
- Tech News3 days ago
പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി
- World News3 months ago
ഈ സിനിമ കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് രണ്ടര ലക്ഷം ആളുകൾ
- Breaking4 months ago
മുൻ ജനറൽ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോൺ തിരിച്ചുവരുമോ ?
- Breaking2 months ago
ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 99-ാമത് ജനറല്‍ കണ്വന്ഷന് ഇന്ന് ആരംഭിക്കും